ന്യൂഡൽഹി: വ്യാപാര കരാറിന്റെ പേരിൽ ഇന്ത്യയെ അമേരിക്കയ്ക്കു വിറ്റെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുടെ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്നും ഭാരതമാതാവിനെ വിറ്റതിൽ ലജ്ജയില്ലേയെന്നും പാർലമെന്റിൽ രാഹുൽ ചോദിച്ചു.
എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുണ്ട്. 30 ലക്ഷം എപ്സ്റ്റീൻ ഫയലുകൾകൂടി പുറത്തുവരാനുണ്ട്. എപ്സ്റ്റീൻ ഫയലിന്റെയും ബിജെപിയുടെ സാന്പത്തിക സ്രോതസായ അദാനിക്കെതിരേയുള്ള അമേരിക്കയിലെ കേസിന്റെയും പേരിൽ മോദിയുടെ കഴുത്ത് അമേരിക്ക ഞെരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മേലുള്ള ഈ സമ്മർദം കാരണമാണ് ട്രംപിനുമുന്നിൽ കീഴടങ്ങിയത്. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയമാണെന്നും രാഹുൽ ആരോപിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ ഉയർത്തിയ തടസവാദങ്ങളെ അവഗണിച്ചായിരുന്നു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ രൂക്ഷവിമർശനം. സഭയുടെ അധ്യക്ഷവേദിയിലുണ്ടായിരുന്ന ജഗദാംബിക പാലും പലതരത്തിൽ രാഹുലിന്റെ പ്രസംഗത്തിന് തടസവാദങ്ങളുയർത്തിയെങ്കിലും അക്ഷോഭ്യനായി പറയാനുള്ളതെല്ലാം ആവർത്തിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു രാഹുൽ നടത്തിയ പ്രസംഗത്തെ പതിവിലേറെ കരഘോഷത്തോടെയാണു പ്രതിപക്ഷ എംപിമാർ പിന്തുണച്ചത്.
അമേരിക്ക അവരുടെ കർഷകരെ സംരക്ഷിക്കുന്നു. അതുപോലെ ഇന്ത്യയിലെ കർഷകരെ സംരക്ഷിക്കണമെന്നു പറയണമായിരുന്നു. വ്യാപാര കരാർ ചർച്ച ചെയ്യുന്നത് ഇന്ത്യാ സഖ്യമായിരുന്നെങ്കിൽ നമ്മുടെ കർഷകരെ സംരക്ഷിക്കുമായിരുന്നു. വ്യാവസായികമായി വൻതോതിൽ കൃഷി ചെയ്യുന്ന അമേരിക്കയിലെ കാർഷികോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്കാകട്ടെ 18 ശതമാനം തീരുവ അമേരിക്ക ഏർപ്പെടുത്തുകയും ചെയ്തു. അമേരിക്കയ്ക്കു നേരത്തേയുണ്ടായിരുന്ന തീരുവ ഒഴിവാക്കി. എന്നാൽ തിരിച്ച് അമേരിക്ക 18 ശതമാനം തീരുവ ഏർപ്പെടുത്തി. തുല്യതയിലല്ല ഈ കരാർ. ഇന്ത്യയിലെ കർഷകരെ ഇതു തകർക്കും. -രാഹുൽ പറഞ്ഞു.
ഊർജസുരക്ഷയും വിറ്റു
ലോകം വലിയ അനിശ്ചിതത്വത്തിന്റെയും തീവ്ര സംഘർഷങ്ങളുടെയും യുഗത്തിലേക്കു പ്രവേശിച്ചുവെന്ന് സാന്പത്തിക സർവേയിൽ കേന്ദ്രസർക്കാർ തന്നെ പറയുന്നു. എന്നിട്ടും അതിൽനിന്നു രാജ്യത്തെ രക്ഷിക്കാതെയുള്ള ഈ കരാർ അന്പരപ്പിച്ചു. സാന്പത്തികവും ഊർജവുമെല്ലാം ഇക്കാലത്ത് ആയുധങ്ങളാക്കപ്പെടുന്നു.
ലോകശക്തിയായി തുടരാൻ അമേരിക്കയ്ക്ക് ഇന്ത്യക്കാരുടെ ഡാറ്റ ആവശ്യമാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഡാറ്റ അമേരിക്കയ്ക്കു കൈമാറുന്നു. ചെറുകിട, ഇടത്തരം ബിസിനസുകളെയും വിറ്റു. ഏറ്റവും പ്രധാനമായി, ഇന്ത്യയുടെ ഊർജസുരക്ഷ വിറ്റുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.